ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 15 July 2017

ഒരു യാത്രയയപ്പ്

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....



എം.എം.സുരേന്ദ്രന്‍


ഷാഹുലിന് ഒരു യാത്രയയപ്പ് നല്‍കാന്‍ കുട്ടികള്‍ തിരുമാനിച്ചിരുന്നു.അതിന്റെ നടത്തിപ്പിനെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ നേരത്തെതന്നെ ക്ലാസിലെത്തി.

ക്ലസ് നിശബ്ദമായിരുന്നു.കുട്ടികള്‍ എത്തിത്തുടങ്ങുതേയുള്ളു.നേര്‍ത്ത ഇളവെയില്‍ ജനാലയിലൂടെ ക്ലാസിനകത്ത് ചിതറിവീണിരിക്കുന്നു.

ക്ലാസിന്റെ ഒരു മൂലയില്‍ കുറച്ചുകുട്ടികള്‍ കുനിഞ്ഞിരുന്ന് എന്തോ എഴുതുന്നുണ്ട്.കൂട്ടത്തില്‍ കുഞ്ഞാമുവുമുണ്ട്.അവനെന്തോ പറഞ്ഞുകൊടുക്കുന്നു.മറ്റുള്ളവര്‍ എഴുതുന്നു.എന്താണിത്ര തിരക്കിട്ട് എഴുതുന്നതെന്ന് ചോദിച്ച് ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.പക്ഷേ,അനഘ എന്നെ വിലക്കി.
"മാശ് ഇങ്ങ് വരണ്ട.ഞാങ്ങ എയ്തിക്കയിഞ്ഞിട്ട് കാണിക്കാം.”

ഞാന്‍ കസേരയില്‍ ചെന്നിരുന്നു.ഏതോ ഒരു വിഷാദം എന്നെ മൂടിയിരുന്നു. പ്രിയപ്പെട്ടതെന്തോ കൈമോശം വന്നതുപോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കടലാസുമായി കുട്ടികള്‍ എന്റെ അരികിലേക്കുവന്നു.കടലാസില്‍ കറുത്തിരുണ്ട അക്ഷരങ്ങളില്‍ ഭംഗിയായി എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു.

'ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി ഷാഹുലിന്,
നീ ഞങ്ങളെ വിട്ടുപോകാന്‍ തീരുമാനിച്ചു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്.നീ ഇല്ലാത്ത ഒരു ക്ലാസിനെപ്പറ്റി ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല.നീ അത്രയ്ക്ക് നല്ല കുട്ടിയാണ്.നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണ്.ഇനി നിന്റെ ഡയറി വായിച്ചുകേള്‍ക്കുന്നതെങ്ങനെ?അതിലെ തമാശകള്‍ കേട്ട് ചിരിക്കാന്‍ കഴിയില്ലല്ലോ.നീ ഞങ്ങളെ ചെസ് കളി പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു.ഞങ്ങള്‍ നന്നായി പഠിച്ചു കഴിഞ്ഞിട്ടില്ല.അപ്പോഴേക്കും നീയിതാ പോകുന്നു.പുതിയ സ്ക്കൂളിലെത്തിയാല്‍ ഈ കൂട്ടുകാരെ നീ മറക്കരുത്.ഞങ്ങള്‍ക്ക് കത്തുകളെഴുതണം.നിന്റെ ഉപ്പ വേഗത്തില്‍ തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.നിനക്ക് എല്ലാ ആശംസകളും നേരുന്നു.

എന്ന്,
സ്നേഹത്തോടെ,
നിന്റെ കൂട്ടുകാര്‍.'


ഷാഹുല്‍ നേരിട്ട പ്രയാസങ്ങള്‍ ഞാന്‍ കുട്ടികളില്‍നിന്നും മറച്ചുവെച്ചിരുന്നു.അതുമായി ബന്ധപ്പെട്ട് കുട്ടികളില്‍നിന്നും വന്നേക്കാവുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ അവനെ വേദനിപ്പക്കേണ്ട എന്നു കരുതിയിട്ടായിരുന്നു അത്.എന്നാല്‍ അവരത് നേരത്തെ അറിഞ്ഞിരിക്കുന്നു.


 "നിന്റെ ഉപ്പ വേഗത്തില്‍തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്-ഈ വരി ഒഴിവാക്കണം.അതവന് പ്രയാസമുണ്ടാക്കും."
ഞാന്‍ പറഞ്ഞു.കുട്ടികള്‍ക്ക് പെട്ടെന്ന് അക്കാര്യം ബോധ്യപ്പെട്ടു.അവര്‍ ആ വരി ഒഴിവാക്കിക്കൊണ്ട് കത്ത് മാറ്റിയെഴുതി.

ബെല്ലടിക്കാറായി. കുട്ടികളെല്ലാവരും എത്തിച്ചേര്‍ന്നു.ചിലരുടെ കൈയില്‍ ഓരോ പൊതിയുമുണ്ടായിരുന്നു.
"ഇതെന്താണ്?"പൊതിചൂണ്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"ഇത് ഞാങ്ങളെ ചെറിയ സമ്മാനം, ഷാഹുലിന്."കുട്ടികള്‍ പറഞ്ഞു.

ക്ലാസിലെ ആറു ബേസിക്ക് ഗ്രൂപ്പുകളും ഓരോ സമ്മാനം വാങ്ങിയിരിക്കുന്നു.അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനു നല്‍കാന്‍.ഒരു കൂട്ടര്‍ മനോഹരമായ ഒരു ചുവന്ന ഫൗണ്ടന്‍ പേനയാണ് വാങ്ങിയത്. സ്വര്‍ണ്ണനിറമുള്ള ചെറിയ ഒരു പ്ലാസ്റ്റിക്ക് പെട്ടി,ക്രയോണ്‍സ്,കളര്‍ബോക്സ്,പുസ്തകങ്ങള്‍,ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍....ഓരോ ഗ്രൂപ്പും വ്യത്യസ്തമായ സമ്മാനങ്ങളാണ് വാങ്ങിയിരിക്കുന്നത്.എല്ലാം അവര്‍ മേശപ്പുറത്തു നിരത്തി.ശ്രുതി കുറേ വര്‍ണ്ണക്കടലാസുകള്‍ വാങ്ങി വന്നു.ഓരോ ഗ്രൂപ്പിന്റെയും സമ്മാനങ്ങള്‍ വെവ്വേറെ കടലാസുകളില്‍ ഭംഗിയായി പൊതിഞ്ഞു.എല്ലാവരും ഷാഹുല്‍ വരുന്നതും കാത്തിരിപ്പായി.

തങ്ങളുടെ സഹപാഠിക്ക് യാത്രയയപ്പ് നല്‍കാനുള്ള കുട്ടികളുടെ ഈ തയ്യാറെടുപ്പ് കണ്ടപ്പോള്‍ എനിക്ക് അതിരറ്റ ആഹ്ളാദം തോന്നി.അവരത് സംഘടിപ്പിച്ച രീതി ഗംഭീരമായിരുന്നു.പിരിഞ്ഞുപോകുന്ന കൂട്ടുകാരനോടുള്ള സ്നേഹം എങ്ങനെയൊക്കെ പ്രകടിപ്പിക്കാം എന്നാണവര്‍ ആലോചിക്കുന്നത്.ആരും ആവശ്യപ്പെട്ടിട്ടോ നിര്‍ബന്ധിച്ചിട്ടോ അല്ല. അവര്‍ക്ക് സ്വയം തോന്നിയതാണ്.നല്ല വിദ്യാഭ്യാസം എപ്പോഴും നല്ല തോന്നലുകളെ ഹൃദയത്തില്‍ മുളപ്പിക്കും.


 കുറച്ചുകഴിഞ്ഞപ്പോള്‍ ഷാഹുല്‍ എത്തി. കൂടെ അവന്റെ ഉമ്മയുമുണ്ട്.അവന്‍ വൃത്തിയുള്ള വസ്ത്രം ധരിച്ചിരിക്കുന്നു.മുടി ഭംഗിയായി ചീകിയൊതുക്കിയിട്ടുണ്ട്.അവന്‍ അവന്റെ പഴയ പ്രസരിപ്പ് വീണ്ടെടുത്തിരിക്കുന്നു.
യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു.സ്വാഗതം പറയുന്നത് കുഞ്ഞാമു!

"ബഹുമാനപ്പെട്ട മാശെ,പ്രിയപ്പെട്ട ചെങ്ങായിമാരെ....”
കുഞ്ഞാമു ഉറച്ച ശബ്ദത്തില്‍ പ്രസംഗം തുടങ്ങി.

"ഞാങ്ങളെ കൂട്ടുകാരനായ ശാഹുല്‍ ഞാങ്ങളെ ബിട്ട് നാട്ടിലേക്ക് പോവുകയാണ്.ഈ അവസരത്തിങ്കല്‍ ഞാന് രണ്ടു വാക്ക് പറയാനാഗ്രഹിക്കുന്നു.ഓനെ ഒരിക്കലും മറക്കാനെക്കൊണ്ട് കഴിയില്ല.എയ്താന് പെന്‍സിലില്ലാത്തപ്പോള്‍ ഓനെനിക്ക് പെന്‍സില്‍ തരാറ്ണ്ട്. ചിത്രം ബെരക്കുമ്പം കളര്‍ തരാറ്ണ്ട്.കഞ്ഞികുടിക്കുമ്പം അച്ചാറ് കൊണ്ട്ത്തരാറ്ണ്ട്.എല്ലാരോടും ഓന് പെരുത്ത്സ്നേഹമാണ്.ആരുമായും അടിപിടി കൂടുന്നത് ഇന്നുവരെ കണ്ടിട്ടില്ല.”


കുഞ്ഞാമു നല്ല ഒഴുക്കോടെ സംസാരിക്കുകയാണ്.നാലാം ക്ലാസില്‍ നിന്നും തോറ്റ് ക്ലാസിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട ഒരു കുട്ടിയല്ല അവനിന്ന്.ക്ലാസില്‍ മറ്റുകുട്ടികള്‍ക്കൊപ്പം ഒരു പ്രധാന സ്ഥാനം അവനുമുണ്ട്.എല്ലാവരും കുഞ്ഞാമുവിനെ അകറ്റിനിര്‍ത്തിയപ്പോള്‍ അവനോട് ആദ്യമായി കൂട്ടുകൂടിയത് ഷാഹുല്‍ ആയിരുന്നു.അവനെ ക്ലസിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഷാഹുല്‍ നന്നായി പ്രയത്നിച്ചു.
"ചെങ്ങായിമാരെ, ഞാന്‍ അധികം പറയുന്നില്ല.പടച്ചോന്‍ എപ്പോഴും ഓന് തുണയുണ്ടാകും.അവസാനായി ഒന്നുകൂടി പറയാനുണ്ട്.നീ ഞാങ്ങളെ ഒരിക്കലും മറക്കരുത്.ഇത്രയും പറഞ്ഞുകൊണ്ട്.....”

കുഞ്ഞാമു പ്രസംഗം അവസാനിപ്പിച്ചു.കുട്ടികളുടെ നീണ്ടകരഘോഷങ്ങള്‍ക്കിടയില്‍ കുഞ്ഞാമു ബെഞ്ചില്‍ പോയിരുന്നു.എതോ നല്ല കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യമുണ്ടായിരുന്നു അവന്റെ മുഖത്ത്.



 പിന്നീട് അനഘ വന്ന് നേരത്തെ എഴുതിതയ്യാറാക്കിയ കത്ത് വായിച്ചു.കത്ത് ഭംഗിയായി മടക്കി ഒരു കവറിലിട്ട് ഷാഹുലിന് നല്‍കി.
അനഘ കത്തുവായിക്കുന്നതിനിടയില്‍ ഷാഹുലിന്റെ ഉമ്മ പലതവണ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു.തന്റെ മകനോട് ഈ കുട്ടികള്‍ക്കുള്ള സ്നേഹം കണ്ട് അവര്‍ അത്ഭുതപ്പെട്ടിരിക്കണം.വാസ്തവത്തില്‍ തന്റെ മകന്‍ ഇത്രനല്ല കുട്ടിയാണെന്ന് ആ അമ്മ പോലും അറിയുന്നത് ഇപ്പോഴായിരിക്കും.

പിന്നീട് ഓരോ ഗ്രൂപ്പും വന്ന് അവര്‍ കരുതിയ സമ്മാനങ്ങള്‍ ഷാഹുലിന് നല്‍കി.ഞാനും ഒരു സമ്മാനം വാങ്ങിയിരുന്നു. പി.നരേന്ദ്രനാഥിന്റെ 'കുഞ്ഞിക്കൂനന്‍' എന്ന പുസ്തകം.പുസ്തകം അവന് സമ്മാനിച്ച് ഞാനും ഒരു ലഘുപ്രസംഗം നടത്തി.ഷാഹുലിന്റെ വായനാശീലത്തെക്കുറിച്ചും അത് എന്നെന്നും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്.പുസ്തകവുമായുള്ള നിന്റെ ചങ്ങാത്തം വളരെ പ്രധാനപ്പെട്ടതാണ്.അറിവിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് അതു നമ്മെ നയിക്കും.ആപത് ഘട്ടങ്ങളില്‍ നേര്‍വഴി കാട്ടിത്തരും.മനസ്സിലെ നന്മ വറ്റിപ്പോകാതെ സൂക്ഷിക്കാന്‍ അതു നമ്മെ സഹായിക്കും.

 കുറേ കുട്ടികള്‍ പ്രസംഗിച്ചു.എല്ലാവരും ഷാഹുലിന്റ സ്വഭാവമഹിമയെ പ്രശംസിച്ചു.മുതിര്‍ന്നവരെപ്പോലെ സന്ദര്‍ഭത്തിനൊത്ത് സംസാരിക്കാന്‍ ഈ കുട്ടികള്‍ കഴിവുനേടിയിരിക്കുന്നു.പ്രസംഗിക്കാന്‍ ഞാനൊരിക്കലും അവരെ പഠിപ്പിച്ചിരുന്നില്ല.അവര്‍ക്ക് ക്ലാസില്‍ പരമാവധി സംസാരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളു.ഒരു സാഹചര്യം വീണുകിട്ടിയപ്പോള്‍ അവര്‍ അതിനെ നന്നായി ഉപയോഗപ്പെടുത്തി.അത്രമാത്രം.


 ഷാഹുലിനെ മറുപടി പ്രസംഗത്തിനു ക്ഷണിച്ചു.അവന്‍ മേശക്കരികിലേക്കുവന്നു.ഒരു നിമിഷം അവനൊന്ന് പതറി.പിന്നീട് പറഞ്ഞു.


"എല്ലാവര്‍ക്കും നന്ദി.നിങ്ങളെയും സാറിനെയും ഞാനൊരിക്കലും മറക്കില്ല.എനിക്ക്....”


അവന്റെ മുഖം വിളറി.ശബ്ദം പുറത്തുവരാതെ അവന്‍ പ്രയാസപ്പെട്ടു.കണ്ണുനീര്‍ കവിളിലൂടെ ഒഴുകി.ഒന്നും പറയാനാകാതെ അവന്‍ തിരികെ ബെഞ്ചില്‍ പോയിരുന്നു.ക്ലാസ് ഒരു നിമിഷം നിശബ്ദമായി.
യാത്ര പറയാന്‍നേരത്ത് കുട്ടികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
"ഷാഹുലേ,കത്തയക്കാന്‍ മറക്കല്ലേ.....”
അവന്‍ തലയാട്ടി.
ഉമ്മയുടെ കൈയില്‍പിടിച്ച്,വരാന്തയിലൂടെ നടന്ന് പടികളിറങ്ങിപ്പോകുന്ന ആ കൂട്ടുകാരനെ കണ്ണില്‍നിന്ന് മറയുന്നതുവരെ കുട്ടികള്‍ നോക്കിനിന്നു. 



 

No comments:

Post a Comment