ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 28 October 2017

വായനയുടെ താക്കോല്‍

ഒന്നാം ക്ലാസിലെ വായന..2


ഒന്നാം ക്ലാസില്‍ രൂപപ്പെട്ട ഒരു വായനാസാമഗ്രിയാണ് ചിത്രത്തില്‍.


ആദ്യത്തെ രണ്ടുപാഠങ്ങള്‍  കുട്ടികള്‍ പഠിച്ചു കഴി‍‍ഞ്ഞപ്പോള്‍ അതിലെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു ഇതു തയ്യാറാക്കിയത്.ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ സ്വന്തമായി  വായിക്കാന്‍ കുട്ടികള്‍ പ്രാപ്തി നേടിയോ എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്.
ഭൂരിപക്ഷം കുട്ടികളും വായനാസാമഗ്രികള്‍ ഒരു വിധം നന്നായി വായിക്കുന്നതു കണ്ടു.വായിക്കുക മാത്രമല്ല,അവരതിന് യോജിച്ച ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുകകൂടി ചെയ്തു.എനിക്ക് സന്തോഷം തോന്നി.മാത്രമല്ല നമ്മള്‍ ക്ലാസില്‍ അനുവര്‍ത്തിക്കുന്ന പഠനപ്രക്രിയ ശരിയായ ദിശയിലുള്ളതാണെന്ന പൂര്‍ണ്ണവിശ്വാസവും ഇത് എനിക്കു നല്‍കി. 


പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ക്ലാസില്‍ രൂപപ്പെടുത്തുന്ന ടെക്സ്റ്റുകളാണ് കുട്ടികളുടെ പ്രധാന വായനാവിഭവം.പാഠഭാഗത്ത് ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങളും പദങ്ങളും ആവര്‍ത്തിച്ചുവരുന്ന രീതിയിലാണ് ക്ലാസില്‍ ടെക്സ്റ്റുകള്‍ രൂപപ്പെടുത്തുന്നത്.ഉചിതമായ ചോദ്യങ്ങളിലൂടെ, കുട്ടികളില്‍ നിന്നും രൂപീകരിച്ചെടുക്കുന്ന ടെക്സ്റ്റുകളാണ് ടീച്ചര്‍ ചാര്‍ട്ടിലെഴുതി പാഠങ്ങളാക്കുന്നത്..ഇതിന്റെ ഗ്രാഫിക്ക് വായനയാണ് കുട്ടികളെ നേരായ വായനയിലേക്ക് നയിക്കുന്നത്.ഗ്രാഫിക്ക് വായന കുട്ടികളുടെ വായനാശേഷിയെ ത്വരിതപ്പടുത്തുന്നു.വായനയുടെ വിസ്തൃതിയിലേക്ക് അവര്‍ എളുപ്പത്തില്‍ ആനയിക്കപ്പെടുന്നു.അല്ലാത്തപക്ഷം കുട്ടികളുടെ വായന അക്ഷരങ്ങളിലും പദങ്ങളിലും ചുരുക്കം ചില വാക്യങ്ങളിലുമായി ഒതുങ്ങും.

 'കുഞ്ഞിക്കിളിയുടെ സങ്കടം' എന്ന ആഖ്യാനം വായിച്ച് ചിത്രംവരയ്ക്കാന്‍ തയ്യാറെടുക്കുകയാണ്  ശിവനന്ദ.
"ശിവനന്ദ എന്തുചിത്രമാണ് വരയ്ക്കാന്‍ പോകുന്നത്?” ഞാന്‍ ചോദിച്ചു.
"മലയുടെ മുകളില്‍ ഒരു മരം.മരത്തില്‍ കുഞ്ഞിക്കിളിയുടെ കൂട്.അതിന്റെ താഴെ ഒരു പാമ്പ്.അത് മുട്ടതിന്നാന്‍ വരുന്നു.കുഞ്ഞിക്കിളി ഉറക്കെ കരയുന്നു...”
വായനയിലൂടെ  അവള്‍ മനസ്സില്‍ ഒരു ചിത്രം രൂപീകരിച്ചിട്ടുണ്ട്.ഇനി അത് കടലാസിലേക്ക് പകര്‍ത്തുകയേ വേണ്ടു.


കാറ്റിലാടുന്ന,മഞ്ഞനിറത്തിലുള്ള മല്ലികപ്പൂവാണ്  വിഷ്ണുവിന് വരയ്ക്കേണ്ടത്.പെട്ടെന്നാണ് അവന്റെ ചോദ്യം വന്നത്.
"മാഷേ,കാറ്റ് എങ്ങനെ വരയ്ക്കും?”
അരൂപിയായ കാറ്റിനെ വരയ്ക്കാനുള്ള വിദ്യ ഞാനെങ്ങനെയാണ് അവനു പറഞ്ഞുകൊടുക്കുക?
"നിനക്ക് തോന്നുമ്പോലെ വരച്ചോളൂ..”
 ഞാന്‍ പറഞ്ഞു.ആ മറുപടി മതിയായിരുന്നു അവന്.കുറച്ചുകഴിഞ്ഞപ്പോള്‍ ഇല്ലസ്ട്രഷന്‍ ചെയ്ത വായനാസാമഗ്രിയുമായി അവന്‍ എന്റെ അടുത്തു വന്നു.കാറ്റിനെ അവന്‍ അലസമായി കോറിയിട്ട കുറേ വരകളില്‍ ഒതുക്കിയിരിക്കുന്നു.


 വായനാസാമഗ്രിക്ക് ഇല്ലസ്ട്രേഷന്‍ ചെയ്തതിലൂടെ രണ്ടു നേട്ടങ്ങളുണ്ടായി.ഒന്ന് വായിച്ചു ഗ്രഹിച്ച ആശയത്തെ ചിത്രങ്ങളിലൂടെ ആവിഷ്ക്കരിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭിച്ചു.രണ്ടാമതായി തങ്ങളുടെ വരകള്‍കൊണ്ട് അവര്‍ വായനാസാമഗ്രിയെ മനോഹരമാക്കി.സ്വന്തമായി വരച്ച ചിത്രങ്ങളുള്ള പുസ്തകം ഇടക്കിടെ എടുത്തുനോക്കാന്‍ ആരാണ് ഇഷ്ടപ്പെടാതിരിക്കുക!

ഒരു കാര്യം ഉറപ്പിച്ചു പറയാം.കുട്ടികളെ സ്വതന്ത്രവായനയിലേക്ക് നയിക്കണമെങ്കില്‍,അവരുടെ വായനാശേഷി വികസിക്കണമെങ്കില്‍ ഇത്തരം വായനാ സാമഗ്രികള്‍ ധാരാളമായി കുട്ടികള്‍ക്ക് ലഭ്യമാക്കണം.ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ചെടുക്കുന്നവയായിരിക്കണം അവ.കുട്ടികള്‍ പഠിച്ച അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും കൂടുതല്‍ തെളിവുലഭിക്കുന്ന രീതിയില്‍ അവയുടെ ആവര്‍ത്തനം ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തണം.പാഠഭാഗത്തെ കഥാപ്പാത്രങ്ങളും ആശയവുമായി അതിന് ബന്ധം വേണം.കുട്ടികള്‍ക്ക് സ്വയം വായിച്ചുപോകാന്‍ പറ്റുന്ന രീതിയില്‍ ലളിതമായിരിക്കണം.ഒപ്പം കുട്ടികളെ വായനയുടെ തൊട്ടടുത്ത പടിയിലേക്ക് ഉയര്‍ത്താന്‍ അതിനു സാധിക്കണം.

 ഇതുമാത്രം പോര.വായിക്കാന്‍ തുടങ്ങുന്നവര്‍ക്കുവേണ്ടിയുള്ള ലൈബ്രറി പുസ്തകങ്ങളും ക്ലാസില്‍ പ്രദര്‍ശിപ്പിക്കണം.കുട്ടികള്‍ക്ക് തോന്നുമ്പോള്‍ എടുത്ത് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം പുസ്തകങ്ങള്‍ സജ്ജീകരിക്കേണ്ടത്.ഈ പുസ്തകങ്ങള്‍ ഇടക്കിടെ കുട്ടികള്‍ക്ക് മുന്നില്‍ വായിച്ചവതരിപ്പിക്കാനും ടീച്ചര്‍ ശ്രദ്ധിക്കണം.

വായനക്കായി പാഠപുസ്തകത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല.കുട്ടികള്‍ പാഠപുസ്തകം എളുപ്പം മനഃപാഠമാക്കും എന്നതാണ് അതിന്റെ പ്രധാനപരിമിതി.ഇത് നേരായ വായനയിലൂടെയായിരിക്കില്ല.മുതിര്‍ന്നവര്‍ കുട്ടികള്‍ക്കുവേണ്ടി വായിച്ചുകൊടുക്കുന്നതു കേട്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്.അതു കൊണ്ട് പരിചയമില്ലാത്ത വായനാസാമഗ്രിയായിരിക്കും കട്ടികളില്‍വായിക്കാനുള്ള  വെല്ലുവിളിയുയര്‍ത്തുക.


പഠിച്ച അക്ഷരങ്ങള്‍ ആണെങ്കില്‍പോലും ഒരു വാക്യത്തില്‍ നിന്ന് അവയെ പെറുക്കിക്കൂട്ടി വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ടാണ് വായനയില്‍ കുട്ടികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം.ഇത് മറിക്കുന്നതിലൂടെയാണ് കുട്ടികള്‍ വായനയില്‍ മിടുക്കരാകുക.ക്ലാസുമുറിയില്‍ വായനയ്ക്കുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഈ പ്രയാസം മറികടക്കാന്‍ കഴിയൂ.അതിനു കുട്ടികള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ട വായനാസാമഗ്രികള്‍ ഏറെ ഗുണകരമായിരിക്കും.

കുട്ടികളുടെ വായനയെക്കുറിച്ചും താഴ്ന്നക്ലാസില്‍ അതിന്റെ പ്രധാന്യത്തെക്കുറിച്ചും ഇന്ന് രക്ഷിതാക്കളും പൊതുസമൂഹവും ഏറെ ബോധവാന്മാരാണ്.സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളില്‍ നടന്ന വായനാസാമഗ്രി നിര്‍മ്മാണ ശില്പശാലകളും അതിലെ പങ്കാളിത്തവും ഇതിനു തെളിവുകളാണ്. ഒന്നാം ക്ലാസില്‍, വായനതുടങ്ങുന്ന കുട്ടികള്‍ക്കുവേണ്ടി അതീവ ശ്രദ്ധയോടെ വേണം വായനാസാമഗ്രി തയ്യാറാക്കാന്‍.ഒന്നാം ക്ലാസിലെ ടീച്ചറുടെ നേത്യത്വം അതിനുണ്ടായിരിക്കണം.തന്റെ ക്ലാസിലെ കുട്ടികള്‍ കൈവരിച്ച ഭാഷാശേഷികളെക്കുറിച്ച് വ്യക്തമായി അറിയുന്നത് ടീച്ചര്‍ക്കായിരിക്കും.അതിനനുസരിച്ചായിരിക്കണം അവര്‍ക്കുവേണ്ടി തയ്യാറാക്കുന്ന വായനാസാമഗ്രികള്‍. അത് പടിപടിയായി വികസിക്കുന്നതായിരിക്കണം.അപ്പോഴാണ് പഠനത്തില്‍ പ്രയാസം നേരിടുന്നകുട്ടികളും സജീവ വായനയിലേക്ക് കടന്നുവരിക. 


കുട്ടികള്‍ക്കുമുന്നില്‍  സ്വതന്ത്രവായനയിലേക്കുള്ള വാതിലുകള്‍ തുറന്നിടുന്നിടത്താണ്  ഭാഷാപഠനം സജീവവും ഫലപ്രദവുമാകുന്നത്. 





See Videos


വായന


  വായനാസാമഗ്രി- ഇല്ലസ്ട്രേഷന്‍  




Sunday 15 October 2017

തെളിഞ്ഞ ആകാശവും പറന്നുയരുന്ന പൂമ്പാറ്റകളും


ക്ലാസില്‍ പൂമ്പാറ്റകളുടെ നിര്‍മ്മാണം കുട്ടികള്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഏറ്റെടുത്തത്.അതിന് രണ്ടുകാരണങ്ങളുണ്ട്.ഒന്ന് കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ജീവികളാണ് പൂമ്പാറ്റകള്‍.രണ്ടാമതായി അവര്‍ക്ക് അനായാസം ചെയ്യാവുന്ന രീതിയിലായിരുന്നു ഞാനാ പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്.രണ്ടാമത്തേത് പ്രധാനമാണ്.ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്ന ലാളിത്യം ഏതൊരു പഠനപ്രവര്‍ത്തനത്തിനുണ്ടായിരിക്കണം.

ഒന്നാം ക്ലാസിലെ 'മണവും മധുരവും' ഏന്ന മൂന്നാമത്തെ പാഠത്തില്‍ പൂക്കളും പൂമ്പാറ്റകളുമാണ് പ്രധാന കഥാപ്പാത്രങ്ങള്‍.ഈ കഥാപ്പാത്രങ്ങള്‍ കുട്ടികളുടെ മനസ്സില്‍ കയറിപ്പറ്റണം.അപ്പോഴാണ്  അവരുടെ ഭാവന ഉണരുക .അന്നേരം പൂക്കളേയും പൂമ്പാറ്റകളേയും ചുറ്റിപ്പറ്റി അവരുടെ ആലോചന വികസിക്കും.കുട്ടികളുടെ മനസ്സില്‍ ഭാഷ പൊട്ടിമുളയ്ക്കും.അതിനു കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തണം.  

 കുട്ടികളെല്ലാവരും പൂമ്പാറ്റകളായി ക്ലാസിലെ പരിമിതമായ ഇടത്തിലൂടെ തട്ടിയും മുട്ടിയും വട്ടംചുറ്റി പറന്നു.പറക്കുന്നതിനിടയില്‍ ആദര്‍ശ് പറഞ്ഞു.

"മാഷേ,നോക്ക് എന്റെ  വലിയ ചിറക്..."അവന്‍ കൈ അകലത്തില്‍ വിടര്‍ത്തിക്കൊണ്ടാണ് പറക്കുന്നത്.


"മാഷേ,എന്റെ ഒരു ചിറക് ഒടിഞ്ഞുപോയി."അര്‍ജുന്‍ ഒരു കൈ മടക്കിപ്പിടിച്ച് മറ്റേകൈ ആയത്തില്‍ വീശിപ്പറന്നു.


"മാഷെ, ഞാനാണ് സുന്ദരിപ്പൂമ്പാറ്റ.”അവന്തിക പറക്കുന്നതിനിടയില്‍  പറഞ്ഞു.


അടുത്ത നിമിഷത്തില്‍ എല്ലാവരും പൂവുകളായി.സൂര്യനുനേരെ നോക്കി പുഞ്ചിരിക്കുന്ന പൂക്കള്‍.പൂക്കള്‍ കാറ്റില്‍ തലയാട്ടിരസിച്ചു.


 കുട്ടികള്‍ രണ്ടു സംഘങ്ങളായി.ഒരു സംഘം  പൂമ്പാറ്റകളായി.മറ്റുള്ളവര്‍ പൂക്കളും.പൂമ്പാറ്റകള്‍ പൂക്കളില്‍ നിന്നും തേന്‍ കുടിക്കാന്‍ വന്നു.പൂക്കള്‍ അവര്‍ക്ക് വയറു നിറച്ചും തേന്‍ നല്‍കി.

അല്പ സമയം വിശ്രമം.
പിന്നീട് പൂമ്പാറ്റകളെക്കുറിച്ചുള്ള ചര്‍ച്ച.ചില കുട്ടികള്‍ക്കൊക്കെ പൂമ്പാറ്റകളുടെ ജീവിതചക്രത്തെ കുറിച്ചറിയം.അവര്‍ക്ക് എവിടെ നിന്നോ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.


ഇനിയാണ് പൂമ്പാറ്റകളുടെ നിര്‍മ്മാണം.A4 പേപ്പറില്‍ പൂമ്പാറ്റകളുടെ കട്ടൗട്ട്  ഞാന്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്നു.എല്ലാവര്‍ക്കും കട്ടൗട്ടുകള്‍ നല്‍കി.അതിന് സ്കെച്ച് പേന കൊണ്ട് എങ്ങനെയാണ് ഔട്ട് ലൈന്‍ വരക്കേണ്ടതെന്ന് പറഞ്ഞുകൊടുത്തു.

കുട്ടികള്‍ ആഹ്ലാദത്തോടെ വര തുടങ്ങി.കട്ടൗട്ടുകളെല്ലാം ഒരുപോലെയാണെങ്കിലും അതില്‍ സ്കെച്ച് പേനകൊണ്ട് ആലേഖനം ചെയ്യപ്പെടുന്ന അവരുടെ തെളിഞ്ഞവരകള്‍ വ്യത്യസ്തമാണ്.ഓരോരുത്തരുടേയും മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പൂമ്പാറ്റകള്‍.ചിറകിലെ പുള്ളികള്‍,മുഖഭാവം,വയറിലെ വരകള്‍...എല്ലാം ഒന്നിനൊന്നു വ്യത്യസ്തം.



 കുട്ടികള്‍ എല്ലാം മറന്ന് പുമ്പാറ്റയ്ക്ക് നിറം നല്‍കുന്നതില്‍ മുഴുകി.വൈവിധ്യമാര്‍ന്ന നിറങ്ങള്‍കൊണ്ട് അവര്‍ ചിറകുകള്‍ മനോഹരമാക്കി.
നിറം കൊടുക്കുന്നതിനിടയില്‍ പ്രജ്വല്‍ വിളിച്ചുപറഞ്ഞു.
"മാഷേ നോക്ക്,ഇവന്‍  ഓരോ ചിറകിനും ഓരോ നിറം കൊടുത്തിരിക്കുന്നു.”കാര്‍ത്തിക്കിന്റെ ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ടാണ് അവന്‍ പറഞ്ഞത്.
അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്.പൂമ്പാറ്റയുടെ സിമ്മെട്രിയെക്കുറിച്ച് കുട്ടികള്‍ക്ക് ധാരണയുണ്ടോ?



മൂന്നു കുട്ടികള്‍ ഒഴികെ ബാക്കിയെല്ലാവരും  സിമ്മെട്രി പാലിച്ചു കൊണ്ടാണ് നിറം നല്‍കിയിരിക്കുന്നത്.വലതു ഭാഗത്തെ ചിറകിനുകൊടുത്ത അതേ നിറം തന്നെയാണ് ഇടതുഭാഗത്തും കൊടുത്തത്.അത് കുട്ടികളുടെ നിരീക്ഷണത്തില്‍ നിന്നും അവര്‍ നേടിയെടുത്ത അറിവാണ്.മറ്റു മൂന്നു കുട്ടികളില്‍ ആധാരണ രൂപീകരിക്കപ്പെട്ടിട്ടില്ല എന്നു വേണം കരുതാന്‍.പക്ഷേ,ആസമയത്ത് ഞാനത് അവരുടെ ശ്രദ്ധയില്‍ പെടുത്തിയില്ല.പിന്നീട് പറയാമെന്നു കരുതി.

 കുട്ടികള്‍ പുമ്പാറ്റകളെ സ്വന്തം കുഞ്ഞിനെയെന്നപോലെ മാറോടടുക്കിപ്പിടിച്ച് നടക്കുകയാണ്.ഓരോരുത്തരും പുമ്പാറ്റകളെ പേരിട്ട് വിളിക്കുന്നു.
"മാഷേ,ഇതെന്റെ ചിന്നുപ്പൂമ്പാറ്റ."നിവേദ്യ പറഞ്ഞു.
"ഇത് മിന്നു."ശ്രേയ അവളുടെ പുമ്പാറ്റയെ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു.
"ഇത് ചക്കരപ്പൂമ്പാറ്റ... ."അര്‍ജുന്‍ പറഞ്ഞു.
..........................................

എല്ലാവരും അവരവരുടെ പൂമ്പാറ്റയുടെ പേരുകള്‍ തറയില്‍ ചോക്കുകൊണ്ട് എഴുതി.


 കുട്ടികള്‍ വട്ടത്തില്‍ ഇരുന്നു. ഇനി ഓരോരുത്തരും തങ്ങളുടെ പൂമ്പാറ്റകളെ പരിചയപ്പെടുത്തണം.ഓരോന്നിന്റേയും പ്രത്യകതകള്‍ പറഞ്ഞ്.
"ഇത് എന്റെ കൂട്ടുകാരി പാറുപ്പൂമ്പാറ്റ.ഇവളുടെ ചിറകിന്റെ നിറം മഞ്ഞയാണ്.ഇവള്‍ സുന്ദരിയാണ്.അതില്‍ നീലപുള്ളികളുണ്ട്.ഇവള്‍ വേഗത്തില്‍ പറക്കും.ഇവള്‍ക്ക് തേന്‍ ഇഷ്ടമാണ്.”
ദര്‍ശന തന്റെ പുമ്പാറ്റയെ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു.

"ഈ പൂമ്പാറ്റയുടെ പേരാണ് ഉണ്ണി.നീല നിറമാണ് ഇതിന്. കറുത്ത പുള്ളികളുണ്ട്.ഇതിന്റെ  കൊമ്പ് നീണ്ടിട്ടാണ്.ഇത് ആകാശത്തിലൂടെ പറക്കും.”

സൂര്യനാഥ് പറഞ്ഞു.
അതുവരെ എല്ലാപൂമ്പാറ്റകളും പെണ്ണായിരുന്നു.ആദ്യമായി ഒരു ആണ്‍ പൂമ്പാറ്റയെ കണ്ടു.

 ഇതുപോലെ ഓരോരുത്തരും തങ്ങളുടെ പൂമ്പാറ്റകളെ പരിചയപ്പെടുത്തി.
തുടര്‍ന്ന് ഞാന്‍ തയ്യാറാക്കിയ അമ്മുപ്പൂമ്പാറ്റയുടെ കട്ടൗട്ട് കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചു.അതിന്റെ  പ്രത്യേകതകള്‍ ചര്‍ച്ച ചെയ്തു.കുട്ടികള്‍ പറഞ്ഞ വാചകങ്ങള്‍  ചാര്‍ട്ടിലെഴുതി.അങ്ങനെ ആ യൂണിറ്റിലെ ആദ്യ പാഠം രൂപീകരിച്ചു.

ഇനി പൂമ്പാറ്റകള്‍ കുട്ടികളുടെ മനസ്സില്‍ പറന്നു നടക്കും.അവരുടെ ഭാവനയെ തൊട്ടുണര്‍ത്തിക്കൊണ്ട്.അത് അവരില്‍ നല്ല ഭാഷയുടെ പൂങ്കുലകള്‍ വിരിയിക്കും.കുട്ടികള്‍  തെളിഞ്ഞ ആകാശവും നിറയെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന പൂന്തോട്ടവും സ്വപ്നം കാണും..
അപ്പോഴാണ് പാഠം അവരുടെ മനസ്സില്‍ കയറിപ്പറ്റുക.അതില്‍ നിന്നും പുതിയ അനേകം പാഠങ്ങള്‍ രൂപം കൊള്ളുക..






See Videos
 ശലഭോദ്യാനം 1

ശലഭോദ്യാനം 2