ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 18 February 2018

കഥയുടെ പണിപ്പുര

 ഒന്നാം ക്ലാസ്സുകാര്‍ കഥയെഴുതുകയാണ്-3


ആദിദേവും ശ്രേയയും അഭിനവും ചേര്‍ന്നു തയ്യാറാക്കിയ ഒരു കൊച്ചു കഥാപുസ്തമാണിത്.പുസ്തകത്തിന്റെ പേര്-കൃഷിക്കാരന്റെ ആട്.
 ആടും കൃഷിക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ കുട്ടികള്‍ അവരുടെ കുഞ്ഞുവാക്യങ്ങളില്‍ കുറിച്ചിട്ടിരിക്കുന്നു.

 ഒരു കൃഷിക്കാരനുണ്ടായിരുന്നു.
കൃഷിക്കാരന് ഒരു ആട് ഉണ്ടായിരുന്നു.


 ഒരു ദിവസം കൃഷിക്കാരന്‍ ആടിനെ വിറ്റു.

 അന്ന് രാത്രി ഉറങ്ങുമ്പോള്‍ കൃഷിക്കാരന്‍ ഒരു സ്വപ്നം കണ്ടു.ആട് വന്നത്.

 രാവിലെ അയാള്‍ ഉണര്‍ന്നു.വാതില്‍ തുറന്നു.അതാ മുന്നില്‍ ആട്.അയാള്‍ക്ക് സന്തോഷമായി.

ഒന്നാം ക്ലാസ്സുകാരുടെ  കഥാരചനയെക്കുറിച്ചായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്തത്..കുട്ടികളെ സ്വതന്ത്രരചനയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കഥയെഴുത്തായിരുന്നു.കഥയെഴുതിയേ തീരൂ എന്ന ആവശ്യകത കുട്ടികളിലുണ്ടാക്കിയെടുക്കണം.അപ്പോള്‍ കുട്ടികള്‍ക്ക് എഴുതാതിരിക്കാന്‍ കഴിയില്ല.അറിയാത്ത അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും അവര്‍ അന്വേഷിക്കും.അത് പഠിച്ചെടുക്കും. കഥയില്‍ ഉപയോഗപ്പെടുത്തും.അപ്പോഴാണ് എഴുത്തുഭാഷയെ കുട്ടികള്‍ വരുതിയിലാക്കുന്നത്.

കഥയെഴുത്ത്, എഴുതാനുള്ള കുട്ടികളുടെ ആത്മവിശ്വാസം  ഏറെ വര്‍ദ്ധിപ്പിച്ചു.മൂന്നു പാഠങ്ങള്‍ ഇനിയും പഠിപ്പിച്ചു തീര്‍ക്കാനുണ്ട്.പക്ഷേ, കാര്യമായ തെറ്റുകള്‍ കടന്നുകൂടാതെ എന്തും എഴുതാനുള്ള കഴിവ് കുട്ടികള്‍ ആര്‍ജിച്ചിരിക്കുന്നു.

രാവിലെ ക്ലാസിലെത്തിയാലുടന്‍ കുട്ടികള്‍ ചോദിക്കും.
മാഷേ, ഇന്നു കഥയില്ലേ?
അവര്‍ക്ക് എല്ലാദിവസവും കഥയുണ്ടാക്കണം.
കഥയെ ചമഞ്ഞുകളിയിലൂടെ ആവിഷ്ക്കരിക്കണം.
കഥയെഴുതണം.
എഴുതിയ കഥയെ കഥാപുസ്തകമായി രൂപപ്പെടുത്തണം.
അത് എല്ലാവരും വായിച്ച് നോക്കണം.



 എഴുതിയ കഥയെ പുസ്തക രൂപത്തിലാക്കാന്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. കുട്ടികള്‍ രൂപപ്പെടുത്തിയ ഓരോ പുസ്തകവും അവരുടെ ഭാവനയുടേയും സര്‍ഗ്ഗാത്മകതയുടേയും കരുത്തുറ്റ ആവിഷ്ക്കാരമാണ്.

എങ്ങനെയാണ് ഒന്നാം ക്ലാസ്സുകാര്‍ കഥാപുസ്തകങ്ങള്‍ രൂപപ്പെടുത്തുന്നത്?

കഥ രൂപപ്പെട്ടുകഴിഞ്ഞാല്‍ കുട്ടികള്‍ മുന്നോ നാലോ പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിയുന്നു.എഴുതി പൂര്‍ത്തിയാക്കിയ കഥയിലെ   കഥാസന്ദര്‍ഭത്തെ(ആശയത്തെ) കുട്ടികള്‍ പലതാളുകളിലേക്കായി പകുത്തെടുക്കുന്നു.അങ്ങനെ പകുത്തെടുക്കുമ്പോള്‍ ഓരോ പേജിലും ആശയപൂര്‍ണ്ണതയുണ്ടാകണമെന്ന് ഇപ്പോള്‍ കുട്ടികള്‍ക്കറിയാം.ഗ്രൂപ്പിലെ ഓരോ കുട്ടിയും തങ്ങള്‍ക്കു കിട്ടിയ കഥാസന്ദര്‍ഭം കടലാസിലേക്ക് പകര്‍ത്തുന്നു.അതിനുശേഷമാണ് ആ കഥാസന്ദര്‍ഭത്തെ ചിത്രീകരിക്കുന്നത്..ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പേജുകളെ നമ്പര്‍ നല്‍കി ക്രമീകരിക്കുന്നതും അതേ ഗ്രൂപ്പിന്റെ ജോലി തന്നെ.


കഥയിലെ ആശയത്തെ ക്രമീകരിക്കാന്‍ കഴിയുക എന്നത് ഉയര്‍ന്ന ശേഷിയാണ്.അതിലേക്ക് കുട്ടികള്‍ പെട്ടെന്ന് എത്തുകയില്ല. അതിനായി ആദ്യഘട്ടത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച കഥയെ വിവിധ ആശയങ്ങളാക്കി തിരിച്ച് ഓരോ പേജിലായി എഴുതി നല്‍കിയത് ഞാനായിരുന്നു.അങ്ങനെ ചെയ്തതുകൊണ്ട് ചില ഗുണങ്ങളുണ്ടായി.ഒരു കഥയെ വിവിധ സന്ദര്‍ഭങ്ങളാക്കി എങ്ങനെ വിഭജിക്കാമെന്നത് കുട്ടികള്‍ പഠിച്ചെടുത്തു.കുട്ടികള്‍ കഥാ സന്ദര്‍ഭങ്ങള്‍ സ്വയം വായിച്ചെടുത്ത് ചിത്രീകരണം നടത്തി.പിന്നീട് ഓരോ ഗ്രൂപ്പം അതിനെ ക്രമപ്പെടുത്തി പേജു നമ്പരുകള്‍ നല്‍കി.

 കഥാപുസ്തകങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ വിലയിരുത്തലും പ്രധാനമാണ്.ഓരോ ഗ്രൂപ്പും തങ്ങളുടെ പുസ്തകം മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.പ്രധാനമായും കുട്ടികള്‍ പരിശോധിച്ചത് അതിലെ ആശയവും ചിത്രീകരണവും തമ്മിലുള്ള ബന്ധമാണ്.എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ?ഇനി കൂട്ടിച്ചര്‍ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍.

 ഇങ്ങനെ വിലയിരുത്തിയ സന്ദര്‍ഭത്തിലായിരുന്നു ഒരു പ്രധാന പ്രശ്നം കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്.ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയില്ല.ആനയുടെ കഥയില്‍ ഒരു പേജിലെ ആനയുടെ നിറമോ രൂപമോ അല്ല അടുത്തതില്‍.കഥാപ്പാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ തുടര്‍ച്ച വേണ്ടതുണ്ട്.

തുടര്‍ന്നുള്ള  പ്രവര്‍ത്തനത്തില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ വരയുടെ തുടര്‍ച്ച നിലനിര്‍ത്താനുള്ള ധാരണ രൂപീകരിക്കുന്നതു കണ്ടു.ചിത്രവും നിറവും മറ്റും ഒരു പോലെയായിരിക്കണമെന്ന് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ചചെയ്യുന്നുണ്ടായിരുന്നു. അതിലവര്‍ വിജയിച്ചു എന്നു പറയാന്‍ കഴിയില്ലെങ്കിലും അത്തരം കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ വരാന്‍ തുടങ്ങിയിരിക്കുന്നു.


 ഒരു ഗ്രൂപ്പിലെ വിവിധ കുട്ടികള്‍ ചേര്‍ന്നു വരയ്ക്കുമ്പോള്‍ അങ്ങനയേ കഴിയൂ.
വ്യക്തിഗതമായി പുസ്തകം തയ്യാറാക്കുമ്പോഴാണ് അത് സാധ്യമാകുക.ഒരു കുട്ടിതന്നെ മുഴുവന്‍ ചിത്രങ്ങളും വരയ്ക്കുമ്പോള്‍..ഈ പ്രവര്‍ത്തനം ഒടുവില്‍ വ്യക്തിഗതമായി, ഓരോ കുട്ടിയും പുസ്തകം തയ്യാറാക്കുന്നതിലേക്കാണ് എത്തിച്ചേരേണ്ടത്.അതിലേക്കുള്ള വിവിധ വഴികളാണ് മുകളില്‍ സൂചിപ്പിച്ചത്.


 ക്ലാസില്‍ കഥയുടെ രൂപീകരണവും എഴുത്തും എന്നത് കേവലം യാന്ത്രികമായ ഒരു പ്രവര്‍ത്തനമല്ല.കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള നിരവധി സാധ്യതകള്‍ അത് തുറന്നിടുന്നുണ്ട്.കഥ രൂപീകരിക്കല്‍,അതിനെ വാചികമായി അവതരിപ്പിക്കല്‍,കഥയെ നാടകീകരിക്കല്‍,അതിന്റെ എഴുത്ത്,കഥയുടെ ചിത്രീകരണം,വിലയിരുത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭാഷയെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്നതിന്റെ ഉയര്‍ന്ന തലമാണ് ക്ലാസിലെ കഥയെഴുത്തും പുസ്തകനിര്‍മ്മാണവും..അതിനുള്ള അവസരം ക്ലാസിലൊരുക്കുന്നത് ഭാഷാശേഷികള്‍ സ്വായത്തമാക്കുന്നതിലേക്ക് കുട്ടികളെ എളുപ്പം നയിക്കും.


 See Videos

കഥാപുസ്തകം 1

കഥാപുസ്തകം 2



Sunday 4 February 2018

കളിക്കാന്‍ ആരുമില്ലാത്ത കുഞ്ഞിറോസ്

ഒന്നാം ക്ലാസ്സുകാര്‍ കഥയെഴുതുകയാണ്-2


 'കളിക്കാന്‍ ആരുമില്ലാത്ത കുഞ്ഞിറോസ് മാത്രം ഒറ്റയ്ക്ക്.അപ്പോള്‍ ഒരു പുഴുവന്നു.റോസയുടെ ഇല കടിച്ചുമുറിച്ചു തിന്നു.കാക്ക പുഴുവിനെ കൊത്തി.വീട്ടിലേക്ക് പറന്നുപോയി...'

 ആദിദേവിന്റേതാണ് കഥ.അവന്‍ പലപ്പോഴും ഒറ്റയ്ക്കാണ്. മറ്റു കുട്ടികളുമായി ഒത്തുപോകാന്‍ അവന് ചിലപ്പോഴൊക്കെ  പ്രയാസമാണ്.ആദ്യ ഘട്ടത്തില്‍ എഴുതാനും വയിക്കാനുമൊക്കെ അവന് ചില്ലറ വിഷമങ്ങളുണ്ടായിരുന്നു..ഇപ്പോള്‍ അവന്‍ അതിനെ മറികടന്നിരിക്കുന്നു.അവന്‍ തെറ്റുകൂടാതെ കഥയെഴുതാന്‍ തുടങ്ങിയിരിക്കുന്നു.

സ്വന്തം അനുഭവം തന്നെയല്ലെ അവന്റെ കഥയില്‍ കടന്നു വന്നിട്ടുണ്ടാകുക?


 ആദിദേവിനെപ്പോലെ മറ്റു കുട്ടികളും സ്വന്തമായി കഥയെഴുതാന്‍ തുടങ്ങിയിരിക്കുന്നു.
പാഠങ്ങള്‍ ഇനിയും മൂന്നെണ്ണം ബാക്കിക്കിടപ്പുണ്ട്.എങ്കിലും കുട്ടികള്‍ സ്വതന്ത്രരചനയിലേക്ക് കടന്നുവന്നിരിക്കുന്നു.അതിന് അവരെ പ്രാപ്തരാക്കിയത് കഥയെഴുത്താണ്.അത് കുട്ടികളില്‍ വലിയ അളവില്‍ എഴുതാനുള്ള ആത്മവിശ്വാസമുണ്ടാക്കിയിരിക്കുന്നു.

എല്ലാദിവസവും അവര്‍ക്ക് കഥയെഴുതണം.കഥ കളിക്കണം.അതിന് എഴുതാന്‍ പഠിക്കാതെ പറ്റില്ലല്ലോ..

കുട്ടികളെ കഥയെഴുത്തിലേക്ക് നയിച്ച പല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ഇന്റര്‍നെറ്റില്‍ പരതിനോക്കിയപ്പോള്‍ കിട്ടിയതായിരുന്നു ഒരു പൂവിന്റെ ചിത്രം.ഒരു പൂവ് മാത്രം.പശ്ചാത്തലമില്ല.ഏതോ ഒരു കുട്ടിവരച്ച ചിത്രമാണ്.ഈ ചിത്രം ഞാന്‍ ക്ലാസിലെ ചുമരില്‍ വലുതായി പ്രൊജക്ട്  ചെയ്ത് കാണിച്ചു കൊടുത്തു.



പൂവിന്റെ ചിത്രം കുട്ടികളെ സന്തോഷിപ്പിച്ചു.
കുട്ടികളോട് കുറച്ചു നേരം പൂവിലേക്ക് നോക്കിയിരിക്കാന്‍ പറഞ്ഞു.
"ഈ പൂവിനെ ഇഷ്ടപ്പെട്ടോ?”
"ഉം..നല്ല പൂവ്.”
കുട്ടികള്‍ പറഞ്ഞു.
"പൂവ് എവിടെയെയായിരിക്കും നില്‍ക്കുന്നത്?”
"ഒരു നല്ല പൂന്തോട്ടത്തിലായിരിക്കും."അവന്തിക പറഞ്ഞു.
"അല്ല മാഷേ,അതൊരു സ്ക്കൂളിന്റെ മുന്നിലായിരിക്കും.”
വിഷ്ണു പറഞ്ഞു.‌
"സ്ക്കൂളിലേക്ക് പോകുന്ന വഴിയരികിലായിരിക്കും.” അര്‍ജുന്‍ പറഞ്ഞു.
"ഒരു വീടിന്റെ മുന്നിലായിരിക്കും.”


"അല്ല. ഒരു കാട്ടിലായിരിക്കും."ഗോകുല്‍ പറഞ്ഞു.
"അതൊന്ന്വല്ല മാഷേ...അതൊരു കുളത്തിന്റെ കരേലാ നില്‍ക്കുന്നത്."അഭിനന്ദ് കറച്ചു നേരം ആലോചിച്ചതിനു ശേഷം പറഞ്ഞു."കുളത്തില്‍ താമസിക്കുന്ന തവളയാ അതിന്റെ കൂട്ടുകാരന്‍..”


അവരുടെ കുഞ്ഞു മനസ്സുകളില്‍ കഥകള്‍ മുളപൊട്ടാന്‍ തുടങ്ങിയിരിക്കുന്നു...


മറ്റൊരു ചോദ്യംകൂടി ഞാന്‍ കുട്ടികളുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു.
"പൂവിന് സങ്കടമോ സന്തോഷമോ?”
"സങ്കടം..”
എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു.
എന്റെ കണക്കുകൂട്ടല്‍ തെറ്റിപ്പോയി.സങ്കടമെന്നും സന്തോഷമെന്നും പറയുന്നവരുണ്ടാകും എന്നായിരുന്നു ഞാന്‍ കരുതിയത്.ഇനി കഥ മുഴുവന്‍ സങ്കടപ്പെടുന്ന പൂവിനെ ചുറ്റിപ്പറ്റിയായരിക്കും. ആവട്ടെ.കുഴപ്പമില്ല.



"അതെന്താ അങ്ങനെ തോന്നാന്‍?”ഞാന്‍  ചോദിച്ചു.
"പൂവിന് ചുറ്റും കറുത്ത കുത്തുകള്‍ കണ്ടില്ലേ?പൂവിന് സങ്കടമുള്ളതുകൊണ്ടാ അങ്ങനെ കറുത്ത കുത്തുകളിട്ടത്.”
ദര്‍ശന പറഞ്ഞു.
എല്ലാവരും അതിനോടു യോജിച്ചു.
"എന്തുകൊണ്ടായിരിക്കും സങ്കടം..?”എന്റെ അടുത്ത ചോദ്യം.
കുട്ടികള്‍ ആലോചിക്കാന്‍ തുടങ്ങി...


"ഇനി ആരും വിളിച്ചു പറയേണ്ട. ഒരു കഥയുണ്ടാക്കണം.”
കുട്ടികള്‍ക്ക് സന്തോഷമായി.
"കഥയുണ്ടാക്കീട്ട് കളിപ്പിക്കണേ മാഷേ.."കുട്ടികള്‍ പറഞ്ഞു.
കഥയുടെ ചമഞ്ഞു കളിയാണ് അവര്‍ ഉദ്ദേശിക്കുന്നത്.കുട്ടികള്‍ക്ക് ഏറ്റവും
 ഇഷ്ടപ്പെട്ട കളിയാണിത്...

കുട്ടികളെ മുന്നുപേരുള്‍പ്പെടുന്ന സംഘങ്ങളായി തിരിച്ചു.ആദ്യം കഥ  വാചികമായി ഉണ്ടാക്കണം.എന്നിട്ട് അവതരിപ്പിക്കണം.


അവര്‍ കഥയുണ്ടാക്കാന്‍ തുടങ്ങി.ഗ്രൂപ്പില്‍ കുട്ടികളുടെ നല്ല ചര്‍ച്ച.
ശ്രീവൈഗയുടെ ഗ്രൂപ്പ് പൂവിനു ഒരു പേരിട്ടു-പൂവൂട്ടി.

'പൂവൂട്ടി പൂന്തോട്ടത്തിലാണ്.ഉറക്കെ കരയുകയാണ്.അവള്‍ക്ക് കൂട്ടുകാരില്ല. അതാണ് സങ്കടം.അവളുടെ സങ്കടം കണ്ട് പൂമ്പാറ്റ വന്നു.ഇനി മുതല്‍ ഞാനാ നിന്റെ കൂട്ടുകാരി.പൂമ്പാറ്റ പറഞ്ഞു.അവള്‍ ചിരിച്ചു.'

അഭിനന്ദിന്റെ ഗ്രൂപ്പുണ്ടാക്കിയ കഥ നോക്കുക.


'കുളക്കരയിലാണ് കുഞ്ഞിപ്പുവിന്റെ താമസം.കുടിക്കാന്‍ വെള്ളം വേണം.അല്ലെങ്കില്‍ ഞാനിപ്പം ചാവും.പൂവ് കരഞ്ഞു.കുളത്തിലിരിക്കുന്ന തവള ഇതു കേട്ടു.അവന്‍ ഒരു കുപ്പിയില്‍ വെള്ളം കൊണ്ടുവന്ന് പൂവിന് ഒഴിച്ചു കൊടുത്തു.പൂവിന് സന്തോഷമായി.'

തികച്ചും വ്യത്യസ്തമായ മറ്റൊരു കഥ  നോക്കുക.

'ഒരു കാറ്റ് വന്നു.പൂക്കാരന്റെ കുട്ടയില്‍ നിന്നും ഒരു പൂവ് താഴെ വീണു.പൂവ് കരഞ്ഞു.അപ്പോള്‍ മഴ വന്നു.ആ പൂവ്  ഒരു ചെടിയായി മാറി..അടുത്ത ദിവസം പൂക്കാരന്‍ വന്നു.പൂവ് പറിച്ചു. കുട്ടയില്‍ വച്ചു.ചന്തയിലേക്ക് പോയി.'


ഇനിയുമുണ്ട് വ്യത്യസ്തമായ കഥകള്‍.വിസ്താരഭയം കൊണ്ട് ഇവിടെ പറയാന്‍ മുതിരുന്നില്ല എന്നേയുള്ളു...


ഒന്നാം ക്ലാസുകാര്‍ അത്ര ചില്ലറക്കാരല്ല.അവര്‍ ഭാവനാസമ്പന്നരാണ്.ഒറ്റച്ചിത്രം കൊണ്ട് ക്ലാസില്‍ കഥയുടെ നൂറുപൂക്കള്‍ വിരിയിക്കാം.

കേവലമായ മൃഗകഥകള്‍ക്കപ്പുറത്ത് അവരുടെ കഥയിലും ജീവിതം കടന്നുവരും.സര്‍ഗ്ഗാത്മകമായ അവരുടെ കഴിവുകളെ തൊട്ടുണര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍...

(തുടരും)
അടുത്ത പോസ്റ്റില്‍- കഥ പുസ്തകമാകുമ്പോള്‍